തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് തന്നെ നടത്താൻ തീരുമാനം. ഒക്ടോബർ 25 മുതൽ 31 വരെ നടക്കുന്ന കായികമേളയുടെ പ്രധാന വേദി കോഴിക്കോട് എൻഐടിയായിരിക്കുമെന്ന് മന്ത്രി ഒ.ജെ.ജനീഷ് വ്യക്തമാക്കി. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വേദി മാറ്റിയതിനെച്ചൊല്ലി നേരത്തെ പ്രതിഷേധവും വിവാദവും ശക്തമായിരുന്നു.
എന്നാൽ വേദിമാറ്റം ഇനി ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായി. കൂടുതൽ സൗകര്യങ്ങൾ കോഴിക്കോട് ലഭ്യമാണെന്നതാണ് വേദിമാറ്റത്തിന് പ്രധാന കാരണമായി മന്ത്രി ചൂണ്ടിക്കാട്ടിയത്. എൻഐടിയിലെ പുതിയ ട്രാക്കും ഒളിമ്പിക്സ് മാതൃകയിൽ മത്സരങ്ങൾ നടത്താനുള്ള സൗകര്യങ്ങളുമാണ് കോഴിക്കോടിന് അനുകൂലമായത്. 11 വർഷത്തിന് ശേഷമാണ് കോഴിക്കോട് ജില്ല കായികമേളയ്ക്ക് ആതിഥ്യം വഹിക്കാൻ പോവുന്നത്.
കണ്ണൂരിലേതിനേക്കാൾ മികച്ച അടിസ്ഥാനസൗകര്യങ്ങൾ കോഴിക്കോട്ടുണ്ടെന്നും അടുത്ത തവണ കണ്ണൂരിനെ പരിഗണിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് വ്യക്തമാക്കി. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപനച്ചടങ്ങിലാണ് അടുത്തവേദിയായി കണ്ണൂരിനെ പ്രഖ്യാപിച്ചത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്ത് പതാക ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.